Sunday, June 21, 2020

ഭാവി

ഭാവി

ഭാവിയിതേവിധം നിശ്ചയമില്ലാത്ത
നോവിൻ്റെ വാതായനങ്ങൾ തുറന്നതും,
ഏതും നിനക്കാതെ ജീവയാനങ്ങൾ, തൻ
തീരത്തു തന്നെ തളർന്നിരിക്കുന്നതും
കണ്ടു ഞാൻ ! കാണുന്നതൊക്കെയും സ്വപ്നമ-
ല്ലെന്നുള്ളതാളിപ്പടർന്നുപോം ചിന്തകൾ..

ഭീതിദാവേഗം കൊടുങ്കാറ്റുലയ്ക്കുന്നൊ-
രാരവം ദൂരേയുയർന്നതും, ജീവൻ്റെ
യോരോപിടച്ചിൽ വളർന്നുവന്നിങ്ങനെ
നേരെയെൻ മുൻപിൽത്തളർന്നുവീഴുന്നതും
വിശ്വാസദുർഗ്ഗം ചമച്ചു ഞാൻ വാഴിച്ച-
തൊക്കെയും പാഴ് പെറ്റ സ്വപ്നങ്ങളെന്നതും...

കണ്ടുഞാൻ ! കാലം ചെറുത്തു തോല്പിക്കുന്ന
വാഴ് വിൻ്റെ വേറിട്ട യാത്രാപഥങ്ങളെ,
ഏറും മഹാഭോഗസംസ്കാര ഗോപുര-
മേറെയുംപൊട്ടിത്തകർന്നു പോകുന്നതും
ആടയലങ്കാരമൊക്കെയഴിച്ചിട്ടു
നാടകം മൂകം വിലാപമായ്ത്തീർന്നതും...

കണ്ടു ഞാൻ! ചുറ്റും പ്രകാശം പരത്തുന്ന-
തൊക്കെയും നിഷ്ക്കളങ്കം വന്നു നില്പതും
പൂക്കൾ, കിളിക്കൊഞ്ചൽ, തിര്യക്കിതൊക്കെയും
ഭാവഭേദങ്ങളില്ലാതെ ചരിക്കവേ
ഏതു വിഷക്കുത്തിലാണോ മനുഷ്യൻ്റെ
ചേതനയൊക്കെക്കെടുന്നപോലിങ്ങനെ?

ആതുരം ലോഭനിർലോഭമാർഗ്ഗങ്ങളി-
ലാകെ നിശൂന്യമായ്ത്തീർന്ന ശസ്ത്രങ്ങളെ
രാകിപ്പുതുക്കിപ്പണിഞ്ഞസ്ത്രരൂപമായ്
ആരെ,ന്നയച്ചിക്കൊടുംശാപഗ്രസ്ഥർ തൻ
ചാപതൂണീരം നിറയ്ക്കും? ജ്വരംകൊണ്ട
താകെയും സ്പർശിച്ചുണർത്തുമെൻ ഭാവിയെ?


അലക്സാണ്ടറും പുരുഷ് നാഗനും

അലക്സാണ്ടറും പുരുഷ് നാഗനും

"അല്പമെങ്കിലും നീതി
ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ,
നൽകുക എനിക്കൊക്കും
മാന്യത; അലക്സാൻഡർ!
ഓർക്കുക കൊടുംചതി
കാട്ടിയോൻ നിങ്ങൾ, മറി-
ച്ചെത്രവട്ടമോ തോറ്റു
പിന്തിരിഞ്ഞവൻ താങ്കൾ.
ഭീരുവാകാതെയെൻ്റെ
ബന്ധനമഴിക്കുക
ധീരരെ മാനിക്കുവാൻ
മറക്കാതിരിക്കുക."

വ്യക്തമായ് കരുത്തിൻ്റെ
ശബ്ദമീ മണ്ണിൽ മഹാ
ശക്തിയായ് മേവും
ചക്രവർത്തിയെ ഹസിക്കവേ,
കണ്ടയാളുയരത്തിൽ
നിശ്ചയദാർഷ്ട്യത്തിൻ്റെ
വൻ മരം പുരുഷ് നാഗൻ
സൈന്ധവരക്തം, കണ്ണിൽ
തീവ്രമായ്ത്തിളങ്ങുന്ന
സ്ഥൈര്യവും സ്വകീയമാം
കാരിരുമ്പിനെ വെല്ലും
യുവത്വത്തിളക്കവും;
കൈകളിൽ വിലങ്ങിട്ടു
തൻ്റെ മുന്നിലായ് നില്പു,
താൻ ചതിച്ചു വീഴ്ത്തിയ
പഞ്ചാബിന്നധിപനെ.

തലതാഴ്ത്തിയാ മാസി-
ഡോണിയൻ അന്നാദ്യമായ്,
ഉലകം നയിക്കുവാൻ
പോർ നയിച്ചവൻ, മൊഴി-
"ഞ്ഞുടനെ വിമുക്തനാ-
ക്കീടുകീ രാജാവിനെ
മതി, ഞാനുപേക്ഷിക്കു-
ന്നിന്ത്യയെ തിരിക്ക നാം"

"രണ്ടുവട്ടം പരാജയപ്പെട്ടു ഞാൻ
എൻ്റെ മുന്നിൽ നിൽക്കുന്നീ യുവാവിനാൽ
അന്നു തന്ത്രപൂർവം വന്നൊരാര്യനാൽ
തന്ന സൗഹൃദം ചെയ്തിക്കൊടുംചതി.
ആദ്യവർഗ്ഗം നിയോഗിച്ചൊരാൾ പുരുഷ്
നാഗസൈന്യത്തിലംഗമായ്; പാമ്പുപോൽ
യുദ്ധമധ്യേ തിരിഞ്ഞങ്ങു കൊത്തിയും
വൻ ചതിക്കൂടൊരുക്കി, സൈന്യത്തിനെ
ഛിന്നഭിന്നമായ് തീർത്തു, രാജാവിനെ
ചങ്ങലക്കിട്ടു ബന്ധിച്ചതങ്ങനെ.

നേർക്കു നേർ തൊടുക്കാത്ത ശസ്ത്രത്തിനാൽ
തീർത്തുവെൻ യശസ്സൊക്കെ, ഞാനില്ലിനി."

പീന്നെ വ്യാകുലചിത്തനായധികനാൾ
ചെന്നില്ലലക്സാണ്ടർ, താൻ
തന്നെത്താനെ പണിഞ്ഞിടും പുതിയസാ
മ്രാജ്യത്വവും ലോകവും
പിന്നിൽത്തള്ളിയകന്നുപോയ്; നിറയുവ
ത്വത്തിൻ വസന്തങ്ങളെ
ഇന്നാട്ടിൻ ച്യുതികൾക്കു മീതെയെഴുതി-
ച്ചായം കൊടുക്കുന്നു ഞാൻ!


* പോറസ് എന്ന പേരിൽ ഇന്നറിയപ്പെടുന്ന ആൾ തന്നെ പുരുഷ് നാഗൻ. ഇന്ത്യയിൽ നിന്നു തിരിച്ച് താമസിയാതെ തൻ്റെ 35 മത്തെ വയസ്സിൽ അലക്സാണ്ടർ മരണപ്പെട്ടു.

പെരിയാർ

പെരിയാർ

പെരിയാർ; പെരുകിയ ഗതകാലക്കുതി-
യൊഴുകിയിടങ്ങൾ, വിവിധ നിലങ്ങൾ
പൂർവ്വപിതാമഹർ, ബൗദ്ധിക ചിന്താ-
ധാരയിലാണ്ടു വളർന്നവർ, തീര-
ത്താകെ നിറഞ്ഞു മുളച്ചു, വിതച്ചു
മെതിച്ചു നിറച്ച കളങ്ങൾ - പെരിയോർ;
ചേരളമാകെ സുവർണ്ണയുഗത്തെളി-
നീരു നിറച്ചു വളർന്നൊരു സംസ്കൃതി!

പേരു പതിച്ചിട്ടുണ്ടേ നോക്കുക
മുനിയറ, നന്നങ്ങാടികൾ, നാടുകൾ
ഊരുകൾ, ജനപഥമൊക്കെപ്പെരിയൊരു
സംസ്കൃതികൊണ്ടു നനച്ചയിടങ്ങൾ.
കാണുക, മേലേ പശ്ചിമഘട്ട-
പ്പടവുകൾ താണ്ടിയിറങ്ങിയ കൈവഴി-
യാകെ വിതച്ചു വളം വച്ചൊഴുകിയ
പെരിയാർ, പൗരാണികപുരമൊരുനാൾ.

അന്നു വടക്കുന്നെത്തിയ അധമർ
കൊന്നുമുടിച്ചു നശിപ്പിച്ചവരുടെ
ഉന്നതചിന്ത വളർത്തിയ ധിഷണാ
നിർമ്മിതി, സൗഖ്യ,മമർന്നയിടങ്ങൾ.
കെട്ടിയുയർത്തിയ *പള്ളികൾ - ബുദ്ധ-
വിഹാരസമുച്ചയമൊക്കെയുടച്ചും
കൊലയുടെ, ബലിയുടെയാണിക്കല്ലുകൾ
പാകിപ്പണിതൂ പുതുബിംബങ്ങൾ.

മാറ്റിമറിച്ചിവർ തദ്ദേശീയരുടെ
സ്വത്വം, സാഹോദര്യ,മനർഘം
പ്രചുരിമ തിരളും സംസ്കാരദ്യുതി
തല്ലിയണച്ചു കൊടും ചതിയാലേ.
പിന്നെ മനുസ്മൃതി, ബ്രാഹ്മണ്യക്കല
തൊട്ടുവളർത്തിയ ജാതിക്കൊടുമുടി-
മേലെയിരുന്നു വിലക്ക്, വിലങ്ങ്,
കൊടും കൊലയേറെ നടത്തി വളർന്നിവർ.

കണ്ടു കരഞ്ഞു കലങ്ങീ പെരിയാർ
തൻ്റെ മണൽപ്പുറമാകെച്ചിതറിയ
രുധിരക്കടലല, കഴുവേറ്റിയ ബലി;
നിദ്രവെടിഞ്ഞഴലാഴിയിലാണ്ടവൾ....
ചെയ്ത ചതിക്കറകഴുക്കിളയാൻ
നെയ്തൊരു കൗശലമീ ബലിയന്നേ,
പിന്നിൽ വരും തലമുറയെക്കൊണ്ടേ
ചെയ്യുകയിങ്ങനെ പ്രായശ്ചിത്തം.......

*കേരളം 'ചേരളം' എന്നപേരായിരുന്നു എന്നും അഭിപ്രായമുണ്ട്
**പള്ളി ബുദ്ധമതപദമാണു്.

Friday, October 11, 2019

ബുദ്ധൻ

ബുദ്ധൻ

ഇവിടെ മഹാബോധി-
ത്തണലിലിതാ വീണ്ടും
ഉപവിഷ്ടനായ് ബുദ്ധൻ
ജാന*ത്തിലിരിക്കുന്നു.


കൊടിയ വിഷലിപ്തം
വീഥികൾ,വിഹാരങ്ങൾ
വിവിധ ജനപഥം;
മേദുര മതാന്ധത,
വേദമന്ത്രണം വീണ്ടും
രാമരാജ്യ നിർമ്മിതി;
രാജശാസനം കൊത്തി-
വയ്ക്കുവാൻ മനുസ്മൃതി.


ആര്യസംസ്കാരത്തിൻ്റെ
വിഴുപ്പും ചുമന്നിന്ത്യ
നേരിനെത്തിരക്കാതെ
മൗഢ്യമാണ്ടിരിക്കുന്നു.

ഇവിടെ, ലോകോത്തര
സ്മ്സ്കൃതി, അഭ്യുന്നതി
വിളഞ്ഞ കാലത്തിൻ്റെ
ചരിത്രം മറച്ചതാർ?
എവിടെ, ഹാരപ്പയിൽ,
മോഹഞ്ചദാരോയിലെ
സുവർണ്ണകാലത്തിൻ്റെ
അവകാശികൾ? ആരാ-
ണതിർത്തിപ്പുറത്തിട്ട്
അന്യവൽക്കരിക്കുവാൻ
തിടുക്കം പൂണ്ടിന്ത്യയെ
ആഴത്തിൽ മുറിച്ചവർ?

എവിടെ, യശോധര
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?

സൈന്ധവസംസ്കാരത്തി-
ന്നീടടുക്കുകൾ പൊട്ടി-
ച്ചന്ധത നിക്ഷേപിച്ചു
മായ്ച സംസ്കൃതി, സ്വത്വം
വീണ്ടെടുക്കുവാൻ പ്രിയ -
രാഹുലാ, നിനക്കൊക്കും
കാലവും വെളിച്ചവും
തെളിക്കാൻ തുനിഞ്ഞു ഞാൻ...

ഹിംസയിലധിഷ്ഠിതം
ഭോഗസംസ്കാരത്തിൻ്റെ
ചങ്ങലക്കെട്ടിൽപ്പെട്ടു
പട്ടുപോം ജനതയിൽ,
യാഗയജ്ഞങ്ങൾ, ബലി,
ഹോമകുണ്ഠങ്ങൾ നിറ-
ഞ്ഞാകവേയഴുകിയ
വേദകാലത്തിൻ ച്യുതി-
യെങ്ങനെ തുടച്ചെടു-
ത്തെൻ്റെ രാജ്യത്തെ വീണ്ടും
വൻ നുകക്കീഴിൽനിന്നു
പുനരുദ്ധരിക്കുമോ?

ചിന്തകൾ സ്വരൂപിച്ചി-
ട്ടേറെനാൾ രാജ്യത്തിൻ്റെ
അന്തരംഗത്തെത്തൊട്ടു
തേറി ഞാൻ, അനന്തരം
ആര്യതത്വത്തെത്തകർ-
ത്തുടയ്ക്കാനൊരായുധം
പുർവ്വികർ സ്വരൂപിച്ച
സംസ്കൃതിയറിഞ്ഞു ഞാൻ.

ഒടുവിൽ ജ്ഞാനത്തിൻ്റെ
അകനീർ ചുരത്തവേ
തുറന്നു വിമോചന-
പ്പാത ഹാ! നഷ്ടപെട്ട
സ്വതസിദ്ധമാം നന്മ-
യൊക്കെയും പുനർജ്ജനി-
ച്ചടരാടുവാൻ പോന്ന
മതസംഹിതാസാരം.

ആരെയുമുപേക്ഷിച്ചു
പോയതല്ല ഞാൻ, നാടിൻ
നാഡിയിൽ, ഞരമ്പിലെ
ചേറൊഴുക്കൊഴിക്കുവാൻ
ഈടെഴും സംസ്കാരത്തിൻ
വേരുകൾ വലിച്ചൂരി
ഭൂമിയിൽ സ്നേഹത്തിൻ്റെ
ആരൂഢമുയർത്തി ഞാൻ.

എവിടെ യശോധര,
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?
എവിടെ വെളിച്ചത്തിൻ
ലാഞ്ഛന? സമസ്നേഹ-
മൊഴുക്കി സ്ഫുടം ചെയ്തൊ-
രിന്ത്യതൻ യുവത്വമേ ...?
*ധ്യാനം

Sunday, December 2, 2018

ഗീതാകാവ്യം 1. രണാരവം

ഗീതാകാവ്യം
1.രണാരവം


കേൾക്കാൻ കൊതിക്കുന്നു സഞ്ജയ! മാമക
മക്കൾ യുദ്ധത്തിൽത്തിളങ്ങിയോ? പാണ്ഡുവിൻ
മക്കളെന്താണു ഹേ ചെയ്തത്? വിസ്തരി-
ച്ചൊക്കെയും കേൾക്കാൻ നിരൂപിപ്പു ഞാനെടോ!


വ്യാസപുത്രൻ തൻ്റെ യന്തരംഗത്തെ സ-
വിസ്തരം നഗ്നം വരച്ചിട്ടു ഗീതയിൽ;
ഒട്ടുദുരത്തായൊതുങ്ങി, മനോഗതം
നിശ്ചയം തന്നെ; നിരക്കുന്നു പോർക്കളം.

സഞ്ജയൻ നൽകുന്നു ചിത്രണം: കൗരവൻ
ദുര്യോധനൻ തൻ്റെയാചാര്യ ദ്രോണനോ-
ദ്വേഗമോടെ മൊഴിഞ്ഞു, "മഹാമതേ,
അപ്പുറത്തെത്തും രിപുക്കളെക്കണ്ടുവോ?
താവക ശിഷ്യൻ മഹാബുദ്ധിമാൻ ധൃഷ്ട-
ദ്യുമ്നൻ വിതാനിച്ച വ്യൂഹക്കരുത്തുമായ്
പാണ്ഡവസൈന്യം നിരക്കുന്നഗമ്യമാ-
മൗന്നത്യമോടെ വൻ പോർമുഖം തീർത്തിതാ.
വില്ലാളികൾക്കില്ല പഞ്ഞം, മഹാബലർ
ഭീമാർജ്ജുനന്മാർ സമം ശൂരരായവർ
ധാരാളമുണ്ട്; നമുക്കോ മഹാരഥർ
ഭീഷ്മൻ, ഭവാൻ പിന്നെ കർണ്ണൻ, വികർണനും
സൂക്ഷ്മം വിചിത്രമാം ശസ്ത്രം പ്രയോഗിച്ചു
നിഷ്പ്രയാസം പോർനിലം കൈയടക്കുവോർ.

വേറെയുമേറെയുണ്ടെങ്കിലും സാമർത്ഥ്യ-
മേറുന്ന പാണ്ഡവൻ ഭീമൻ, സുരക്ഷിതം
പോരടിക്കാനായ് പടച്ചിട്ട സേനയെ
നേരിടാൻ പര്യാപ്തമാമോ യഥോചിതം?
ഭീഷ്മരാണാരൂഢമെന്നതിന്നേവരും
സൂക്ഷ്മം മനസ്സിൽ നിരൂപിക്കണം; ദൃഢം
നിൽക്കൂ യഥാസ്ഥാന,മേതുമാർഗ്ഗങ്ങളും
കാക്കും വിധം രണാന്ത്യത്തിന്നിടം വരെ..."

ഇത്ഥമക്കൗരവരാജൻ്റെ വേപഥു-
ചിത്തത്തിലെച്ചിന്ത തൊട്ടറിഞ്ഞെന്നപോൽ
സിംഹനാദംകൊണ്ടു ഭീഷ്മർ, തുടർന്നതാ
ശംഖാരവം തീർത്തു; വൻ രണാരംഭമായ്!

കേൾപ്പൂ ശംഖ്, പെരുമ്പറ,ത്തുടിതിമിർ-
      ത്തപ്പട്ടകൾ, ഗോമുഖം
ദിക്കെട്ടും ദിവി മുട്ടുമാറിതുയരും
     വാദ്യപ്രഘോഷങ്ങളും
ഒക്കെച്ചേർന്ന രണാരവം പെരുകിടും
     ഭൂമിക്കുമേൽ, കാലമായ്
തീർക്കുന്നാ കുരുയുദ്ധരംഗപടമി-
     ട്ടാരംഭമായ്, നാടകം....

Saturday, October 6, 2018

മുദ്രാവാക്യങ്ങൾ!

മുദ്രാവാക്യങ്ങൾ!


ഈ വല്ലിയിൽ നിന്നു വീണ്ടും പൂക്കൾ
ആവിർഭവിക്കുന്നു; പണ്ട്
ആകാശമാർഗ്ഗേ പറക്കാൻ നട്ട
മോഹക്കുരുന്നിനെക്കാട്ടാൻ!


കത്തും കനൽത്താപമേറ്റും ടൈൽ
ചുറ്റും വിരിച്ചിട്ട മുറ്റ-
ത്തെത്തുന്ന പച്ചപ്പൊടിപ്പിൽ തല
നീർത്തുന്ന മുക്കുറ്റിയിൽ പൂ!

ഒത്തിരി നാൾ കാത്തു വച്ചും, മഴ-
യെത്തുന്ന വട്ടം മുളച്ചും
തെറ്റിയില്ലെല്ലാം തെഴുക്കും; വിത്ത്
മുറ്റം മുഴുക്കെത്തളിർക്കും.

ഓർത്തുവച്ചെല്ലാം പുതുക്കും ചിത്ര-
വൈചിത്ര്യമെങ്ങും പുതയ്ക്കും.

"ഇന്നു ജൂണഞ്ചാണു ചൊല്ലൂ മുദ്രാ-
വാക്യങ്ങൾ കുട്ട്യോൾക്ക് ചൊല്ലാൻ"
ഭാര്യയിമ്മട്ടിലായ് കാലേ, തന്നു
കാര്യമായിന്നൊരു ജോലി.
ഇത്ഥം കുറിച്ചു ഞാൻ നൽകി , ടീച്ച-
റദ്ധ്യാപനത്തിന്നു പോകെ,
മുറ്റത്തു ചൂണ്ടുന്നു: "നോക്കൂ, പുല്ലു
ചെത്തുവാനേർപ്പടതാക്കൂ...."
-----------------------------------------------------------------
അനുബന്ധം: പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം രേഖപ്പെടുത്തിയ കുറച്ചു ബാഡ്ജുകൾ സ്കൂളിലെ കുട്ടികൾക്കണിയാൻ തയ്യാറാക്കണമെന്നു ഭാര്യ ആവശ്യ്പ്പെട്ടിരുന്നു. കുട്ടികൾ അതിന്നണിഞ്ഞു കാണും. " പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടുക"