Friday, December 27, 2013

മൂകാംബിക

മൂകാംബിക

അക്ഷരപൂജയ്ക്കു പോയി ഞാന്‍ പുത്രിയൊ-
ത്തൊത്തിരി ദൂരെ കര്‍ണ്ണാടകത്തില്‍
പത്തിലാണിന്നവള്‍, കേട്ടുവത്രേ ദേവി
ശക്തിസ്വരൂപിണി മൂകാംബിക
ശിക്ഷയായ് നല്‍കും സ്വരം വാഗ്വിലാസവും
ഭക്തിപൂര്‍വ്വം ചെന്നു കൂപ്പി നിന്നാല്‍.

അര്‍പ്പിച്ചു പൂവും, കിനാക്കളും, ഭക്തിയും
സല്‍ക്കലാസിദ്ധിസമ്പത്തു നല്‍കും
അംബികാസന്നിധേയെന്‍ മകള്‍, ഞാന്‍ ദൂരെ
അമ്പലഭംഗി നുകര്‍ന്നു നിന്നൂ.
കാടും മലകളും കാട്ടു നീര്‍ച്ചോലയും
മാടിവിളിച്ചതാണെന്നെ; കൊല്ലൂര്‍
കാണുവാന്‍ , കണ്ടതോ നാടും നഗരവും
ചേണറ്റ സൗപര്‍ണികാ തീര്‍ത്ഥവും.

വന്നിടം കണ്ടു മടങ്ങിടും യാത്രയില്‍
നിന്നെയും കണ്ടേന്‍ കിനാവുപോലെ
ആ വഴിവക്കിലാകാശപ്പരപ്പിലെ
പൂവുപോല്‍ നീ പുഞ്ചിരിച്ചു നില്പൂ!
കയ്യില്‍ മുളങ്കോലിലക്കൊച്ചു ജീവനുള്‍-
ക്കൊള്ളുന്ന മെയ്യനക്കാതെ നിര്‍ത്തി
ചാഞ്ചാടിയാടും വടത്തില്‍പ്പദം ചേര്‍ത്തു
മുന്നോട്ടു പിന്നോട്ടു നൃത്തമാടി
അപ്പിഞ്ചുപൈതല്‍ ചലിക്കുന്നു വായുവില്‍,
അല്‍ഭുതം കണ്‍പാര്‍ത്തു നില്പു മാളോര്‍.

കൊച്ചിളം മേനി കാല്‍തെറ്റിപ്പതിക്കുമോ?
ഉല്‍ക്കടം ഞെട്ടിത്തരിച്ചുപോയ് ഞാന്‍,
പാതയോരത്തൊരു കല്ലില്‍ച്ചടഞ്ഞിരു-
ന്നാകുലം ജീവിത താളമാകാം
അമ്മ മുഴക്കുന്നു കണ്ണിമയ്ക്കാതെ തന്‍
കുഞ്ഞിന്‍ പദം മാത്രമുറ്റുനോക്കി.

പോയകാലത്തിതുപോലിവളമ്മയും
ഞാണില്‍ നടന്നിതേ പാതവക്കില്‍.
ഇത്താളവട്ടം മുടങ്ങാതെ പൈതലേ
കൊട്ടിടും നീയും വളര്‍ന്നിടുമ്പോള്‍.
തീര്‍ച്ച മുകാംബിക നിന്‍കാല്‍ത്തളിര്‍ദ്വയം
കാക്കുവാന്‍ വന്നു നില്പുണ്ടു കാണ്മൂ!

"അമ്മേ അനുഗ്രഹിക്കെ"ന്നു ഞാന്‍ ചൊല്ലിയോ?
കണ്‍ പിന്‍വലിക്കവെ, യാത്രയാകേ...

Thursday, October 31, 2013

കൈരളി..!

കൈരളി..!
(നവമ്പര്‍ ഒന്നിനു ഒരു പുനപ്രസിദ്ധീകരണം )

അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
ആ പ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍ !

Monday, October 28, 2013

അന്യം നിന്നു പോകുന്ന പദ്യ പൈതൃകം

അന്യം നിന്നു പോകുന്ന
പദ്യ പൈതൃകം


     സ്കൂള്‍ കലോല്‍സവ വേദികളില്‍ കാവ്യാസ്വാദനത്തിന്റെയും  അവതരണത്തിന്റെയും മാറ്റുര യ്ക്കുന്ന മല്‍സര ഇനങ്ങളാണു മലയാളം പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം, കാവ്യകേളി എന്നീ കലകള്‍ . എന്റെ രണ്ടു കുട്ടികളെ അനുഗമിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ കലകളുടെ അവതരണവേദികളില്‍ പോകേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ കിട്ടിയ അനുഭവങ്ങളും അറിവുകളും പങ്കുവയ്കുന്നത് പലര്‍ക്കും ഉപകാരപ്പെടും എന്നു കരുതുന്നു.

മലയാളം പദ്യം ചൊല്ലല്‍ :
      പദ്യമെന്നാല്‍ വൃത്തനിബദ്ധമായ കവിത എന്നു വിവക്ഷിക്കാം. മലയാളത്തിന്റെ സമ്പന്നമായ പദ്യപൈതൃകം വിസ്മരിക്കുകയോ, തമസ്കരിക്കുകയോ ചെയ്തുകൊണ്ട് മല്‍സരാര്‍ത്ഥികളായ കുട്ടികള്‍ ഈ വേദികളില്‍ ഗദ്യകവിതകള്‍ അവതരിപ്പിക്കുനതുകണ്ട്,വിധികര്‍ത്താക്കള്‍ അവര്‍ക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും അനുവദിക്കുന്നതുകണ്ട്, വിദ്യാഭ്യാസ അധികൃതരോട് ഒരിക്കല്‍ വിവരാകാശനിയമപ്രകാരം ആരാഞ്ഞു :
 "പദ്യം ചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യ കവിതകള്‍ ചൊല്ലാമോ?":
 ഉത്തരം വിചിത്രമായിരുന്നു. കലോല്‍സവ മാനുവലില്‍   മലയാളം പദ്യംചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യകവിതകള്‍ ചൊല്ലുന്നത് വിലക്കിയിട്ടില്ലാത്തതിനാല്‍ പദ്യംചൊല്ലല്‍ വേദിയില്‍ ഗദ്യം ചൊല്ലുന്നതില്‍ തെറ്റില്ലത്രെ! മനുവലില്‍ വിലക്കില്ലാത്തതിനാല്‍ ഭരതനാട്യം  വേദിയില്‍ ഓട്ടന്തുള്ളലും അവതരിപ്പിക്കാമെന്നു സാരം !
          ഇതു വിവരാവകാശ ചോദ്യത്തിനു ഉത്തരം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് ഗുമസ്ഥന്റെ മാത്രം വിവരക്കേടല്ല. പദ്യമെന്തെന്ന് തിരിച്ചറിവില്ലാത്ത മലയാളം അദ്ധ്യാപകരാണു നമ്മുടെ നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്ന് ബഹുഭൂരിപക്ഷവും എന്ന സങ്കടകരമായ സത്യത്തെ നിഷേധിക്കുവനാവുമോ? ഈ തിരിച്ചറിവു നഷ്ടമായ അദ്ധ്യാപകര്‍ എങ്ങനെയാണു കുട്ടികളുടെ ചുണ്ടുകളിലേക്ക് പദ്യശകലങ്ങള്‍ പകര്‍ന്നു നല്‍കുന്നത്? എങ്ങനെയാണു  ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ പദ്യത്തെയും പദ്യസാഹിഹിത്യത്തെയും അറിയുന്നത്? കുട്ടികളും അദ്ധ്യാപകരും ഒരേ ബഞ്ചിലിരുന്ന് പഠിക്കേണ്ടിയിരിക്കുന്ന പാഠങ്ങള്‍ ......

പാഠം ഒന്ന് വൃത്തം:
     കവിതയെഴുത്തിന്റെ തോതാണു വൃത്തം. ഹ്രസ്വാക്ഷരങ്ങളും ദീര്‍ഘാക്ഷരങ്ങളും ഉച്ചരി ക്കുവാന്‍ വ്യത്യസ്ഥമായ സമയദൈര്‍ഘ്യം വേണ്ടിവരും. ഇതിനെ മാത്രകള്‍ എന്നു പറയുന്നു. ഈ മാത്രകള്‍ ക്രമപ്പെടുത്തി  അടുക്കിയ അക്ഷരഗണങ്ങളുപയൊഗിച്ച് പൂര്‍വ്വസൂരികള്‍കവിതകളുടെ വരികള്‍ കെട്ടി. നിയതമായ അക്ഷരക്രമം പാലിച്ച (ഛന്ദസ്) ഈ വരികള്‍ക്ക് സ്വാഭാവികമായ ഒരു താളം കൈവരും. ഈ താളബദ്ധതയെ നാം വൃത്തമെന്നു വിളിക്കുന്നു.

മലയാള പദ്യസാഹിത്യത്തില്‍ രണ്ടുതരം വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

 ഭാഷാവൃത്തം ( ദ്രാവിഡ വൃത്തം) :  ഭാഷാവൃത്തശീലുകള്‍ ഈരടികളായാണു നിര്‍മ്മിക്കുന്നത്. രണ്ടു പാദങ്ങളിലൂന്നി അവ മുന്നേറുന്നു. എവിടെവരെ പോകുന്നതിനും സ്വാതന്ത്ര്യമുണ്ട്. ഒന്നേ നിഷ്ക്കര്‍ഷയുള്ളു. ഈരടികളാകണം അവ. നിയതമായ അക്ഷരക്രമം വരികളില്‍ അനുവര്‍ത്തി ക്കണം. രണ്ടു വരികളിലും ഒരേ അക്ഷരക്രമം സ്വീകേരിക്കുന്നവയെ  സമവൃത്തങ്ങള്‍ എന്നും , വ്യത്യസ്ഥമായ അക്ഷരക്രം സ്വീകരിക്കുന്നവയെ വിഷമവൃത്തങ്ങള്‍ എന്നും വിളിക്കുന്നു.

ഉമ്മറക്കോലായിമേല്‍ തൊട്ടുരുമ്മിയും കാറ്റില്‍
വന്‍പെഴും ശിരസ്സിലെ ശാഖകള്‍ വിടര്‍ത്തിയും...
എന്നു കേകയില്‍ പാടുമ്പോള്‍ സമവൃത്തവും ,

ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍
പോകുന്നിതാ പറന്നമ്മേ!
എന്നു താരാട്ടു വൃത്തമാലപിക്കുമ്പോള്‍ വിഷമവൃത്തവും ആകുന്നു.

സംസ്കൃത വൃത്തം:  ഭാഷാവൃത്തം ഇരുകാലികള്‍ക്കു സമമെങ്കില്‍ സംസ്കൃതവൃത്തത്തെ നാല്‍ക്കാലികളോടുപമിക്കാം . അവയ്ക്കു നാലുകാലിലേ നടക്കുവാനാവൂ. നാലു കാലുകളില്‍ നില്‍ക്കുന്ന അര്‍ത്ഥപൂര്‍ണ്ണത വരുന്ന ഈ കവിതാപാദങ്ങളെ ശ്ലോകങ്ങള്‍ എന്നു വിളിക്കുന്നു. കടുകിട വ്യതിചലിക്കുവാനാവാത്ത അക്ഷരക്രമവും, ഗണങ്ങളും ഒന്നിക്കുമ്പൊഴേ ശ്ലോക താളബദ്ധത കൈവരൂ. ഇവയിലും സമപാദങ്ങളും വിഷമപാദങ്ങളും കാണും . നാലുവരികളും ഒരേ അക്ഷരക്രമം പാലിക്കുന്നവ സമവൃത്തങ്ങള്‍ . ഒന്നും രണ്ടും വരികളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവ  വിഷമവൃത്തങ്ങള്‍ . ഈ അക്ഷരക്രമം തന്നെ ആവര്‍ത്തിക്കണം മൂന്നും നാലും വരികളില്‍ .

ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
      ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
     കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
     പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
     ഭോഗത്തൃഷാ ലോകമേ..

ഇതു വരികളില്‍ 19 അക്ഷരമുള്ള ശാര്‍ദ്ദുല വിക്രീഡിതം സമവൃത്തം

ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.

വരികളില്‍ 11 , 12  എന്നു അക്ഷരക്രമം ദീക്ഷിച്ചിട്ടുള്ള വസന്തമാലിക എന്ന് വിഷമവൃത്തം.

അക്ഷരശ്ലോക സദസ്സുകള്‍
     മലായാള കാവ്യ പൈതൃകം തന്നുപോയ കേരളത്തിന്റെ തനതു കല . ശ്ലോകികള്‍ വട്ടമിട്ടിരുന്ന് സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നു. ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാമത്തെ പാദാദ്യക്ഷരത്തില്‍ തുടങ്ങണം അടുത്തയാള്‍ ശ്ലോകം. അനുഷ്ടുപ്പിനു മുകളില്‍ (എട്ടക്ഷരം) 21 അക്ഷരം വരെയുള്ള വൃത്തങ്ങളാണു ഈ സദസ്സില്‍ ചൊല്ലാവുന്നത്. അനുഷ്ടുപ്പു അനുവദിച്ചിട്ടില്ല. ഭാഷാശുദ്ധി, ഉച്ചാരണശുദ്ധി, ശൈലി, ഭാവം വൃത്തബോധം, കാവ്യ ഭംഗിയുള്ള ശ്ലോകങ്ങളുടെ തെരഞ്ഞെടുപ്പ്   എന്നിവ സമന്വയിക്കുമ്പൊഴേ ഒരാള്‍ക്ക് ഉത്തമശ്ലോകിയാകുവാനാവൂ. വര്‍ഷങ്ങളുടെ സപര്യ ഇതിനാവശ്യവുമാണു്‌.

കാവ്യകേളി
     ശ്ലോകസദസ്സുകളുടെ ചുവടു പിടിച്ച എന്നാല്‍ അത്രത്തോളം പഴക്കവും പ്രചാരവും സിദ്ധിക്കാത്ത കലയാണു കാവ്യകേളി. ഇതില്‍ ഭാഷാവൃത്ത ശീലുകള്‍ മാത്രമേ ചൊല്ലാവൂ.
നാലു ഈരടികളില്‍ ( എട്ടു വരികകള്‍  ) അര്‍ത്ഥപൂര്‍ണ്ണത വരുന്ന കവിതാ ശകലങ്ങളേ തെരഞ്ഞെടുക്കാവൂ. ഒരാള്‍ ചൊല്ലുന്ന കവിതാ ശകലത്തിന്റെ അഞ്ചാമത്തെ വരിയിലെ ആദ്യാക്ഷ രത്തിലാണു അടുത്തയാള്‍ ചൊല്ലിത്തുടങ്ങേണ്ടത്. അക്ഷരശുദ്ധി കാവ്യഭംഗി, ഭാവം, വൃത്തബോധം എന്നിവ ഇതിന്റെ അതരണത്തില്‍ കണക്കിലെടുക്കെണ്ടതുണ്ട്. സംഗീതത്തിനു പ്രാധാന്യം നല്‍കേണ്ടതില്ല.

 സമസ്യാ പുരണം

     സംസ്കൃതവൃത്തത്തിലുള്ള ഒരു ശ്ലോകത്തിന്റെ അവസാനപാദം സമസ്യയായി നൽകുന്നു. വൃത്തമേതെന്നും അതിന്റെ ലക്ഷണമേതെന്നും സമസ്യയോടൊപ്പം അറിയിച്ചിരിക്കും . ഇത് ഇതേ വൃത്തത്തിലുള്ള മറ്റു മൂന്ന് പാദങ്ങൾ ചമച്ച് അര്ത്ഥപൂർണ്ണമായി പൂരിപ്പിക്കണം. കവിതാ രചന്യുടെ കരകൗശലം വർദ്ധിപ്പിക്കുന്ന ഒരു കാവ്യ വിനോദമായി ഇതിനെ കണക്കാക്കാം.
       ദ്രാവിഡവൃത്തത്തിലുള്ള ശീലുകളും സമസ്യാ പൂരണത്തിനായി നൽകി ഈ കല കുറച്ചു കൂടി ജനകീയമാക്കാവുന്നതാണു്. സമസ്യ ഈരടിയായി നൽകുകയാവും ഉചിതം. പൂരണം നാലു ഈരടികളിലാക്കുകയുമാവാം. മറ്റു നിയമങ്ങളെല്ലാം സംസ്കൃത വൃത്തത്തിന്റെ തന്നെയാവണം.

     ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും അക്ഷരശ്ലോകസമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സമിതികള്‍ കുട്ടികള്‍ക്കായി കളരികള്‍ നടത്തുകയും അതില്‍ ധാരാളം കുട്ടികള്‍ ഈ കലകള്‍ താല്പ്പര്യത്തോടെ ശീലിച്ചുവരികയും ചെയ്യുന്നുണ്ട്.  എന്നാല്‍ ഇത് ഒരു ന്യൂനപക്ഷം മാത്രമാണു്‌. നമ്മുടെ സ്കൂളുകളോടനുബന്ധിച്ച് ഇത്തരം കളരികള്‍ തുടങ്ങുന്നതായാല്‍ തമസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ കാവ്യപൈതൃകം നമ്മുടെ കുട്ടികള്‍ കണ്ടെത്തി കൊണ്ടുനടക്കുക തന്നെ ചെയ്യും.
      പുതുകവികള്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന കവിതയെ കൈപിടിച്ചുയര്‍ത്തുവാനവര്‍ക്കാവട്ടെ.

Friday, September 20, 2013

1104 കന്നി5

1104 കന്നി 5
 

കന്നിമേഘം കനിഞ്ഞെങ്ങും
വെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍
വന്നു പോവുന്ന കാര്‍മഘ-
ക്കാളിമക്കുമൊടുക്കമായ്

പശ്ചിമാകാശ സൂര്യന്‍ ഹാ !
സ്വച്ഛമായ് നോക്കി നില്‍ക്കയായ്
വൃക്ഷപക്ഷിനികുഞ്ജങ്ങള്‍
സൂക്ഷ്മഭാവമിയന്നുവോ?

ദ്യോവിലായാസമായ് വീശും
വായുവും സ്വസ്തമായിതാ
സര്‍വ്വലോകചരാചരം
നിര്‍വ്വൃതീഭവമാര്‍ന്നിതോ?

എട്ടുമാസമായ് ദേഹം
വിട്ടിടാത്ത വിഷജ്വരം
തീര്‍ത്ത വേദനയൊക്കെയും
മുക്തമായ് ഗുരു ശാന്തനായ്

ആമുഖത്തു പ്രശാന്തതാ
സീമകണ്ടതുപോല്‍ സ്ഥിരം
ഭാവ തേജോജ്വലം ജ്വാല
സാവധാനമുയര്‍ന്നിതാ

നിര്‍ന്നിമേഷരായ് ചുറ്റും
നിന്നു ശിഷ്യര്‍ വിതുമ്പിയോ
അന്തരീക്ഷത്തിലാര്‍ദ്രമായ്
തെന്നിനീങ്ങുന്നു വീചികള്‍

" ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവി വന്‍ തോണി നിന്‍പദം "
................................................................................
ഈ കഴിഞ്ഞ ഗുരുജയന്തി ദിനത്തില്‍ പ്രൊഫ. എം കെ സാനു പ്രാകാശനം ചെയ്ത
എന്റെ മൂന്നാമത്തെ കാവ്യസമാഹാരം "ഗുരുദേവഗീത"യില്‍ നിന്ന്...

Saturday, August 24, 2013

സാനുമാഷിൽ നിന്നൊരു പുരസ്കാരം





സാനുമാഷിൽ നിന്നൊരു പുരസ്കാരം!


"ഗുരുദേവഗീത"യുടെ പ്രകാശനം 22 നു  നല്ലൊരു സദസ്സിനു മുന്നിൽ നടത്തി .
കഴിഞ്ഞ പത്തു വർഷത്തിനകം താൻ വായിച്ചിട്ടുള്ള ഗുരുദേവ
സാഹിത്യകൃതികളിൽ ഏറ്റവും മഹത്തായ രചനയാണിതെന്ന്
പ്രഫ. എം കെ സാനു മാസ്റ്റർ പ്രകാശന പ്രഭാഷണത്തിൽ പറഞ്ഞു.
ഈ പരാമർശം ഗുരുദേവസാഹിത്യം സംബന്ധിച്ചും, കവിതയെ സംബന്ധിച്ചും
 ഏറ്റവും ആധികാരികമായ ഒന്നാണു് . ആയതിനാൽ ഇന്നു മലയാള സാഹിത്യത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പ്രകാശനവേദിയിൽ വച്ചു തന്നെ  "ഗുരുദേവഗീത"ക്ക് ലഭിച്ചു എന്ന സന്തോഷം വായനക്കാരുമായി പങ്കിടുന്നു






സ്നേഹപൂർവ്വം
ഷാജി നായരമ്പലം

Wednesday, July 17, 2013

താടക

താടക
താടകാ വനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വമിത്രൻ 

-ബാലകാണ്ഡം ( താടകാവധം )

“ഏതുവിധേനയും കൊല്ലുക, താടക -
കാടിന്റെ നാഥ നിശാചരി, നിഷ്ഠുര
പാപം നിനക്കു വരില്ല രാമ, വേഗം
ചാപം തൊടുക്കുക എയ്തൂ വീഴ്ത്തീടുക “

ഞെട്ടിത്തരിച്ചുപോയ് രാഘവന്‍, ആജ്ഞയീ-
മട്ടിലാ മാമുനി ഉച്ചരിച്ചീടവേ
ഒട്ടു ദുഃഖം പൂണ്ടു, കൗമാരകൌതുകം
വിട്ടുമാറാത്താ കുമാരന്‍ കുഴങ്ങിയോ?

ഗൂഢസ്മിതം പൂണ്ടു കൌശികന്‍ രാമന്റെ
കാതരഭാവം വകഞ്ഞുമാറ്റിത്തെല്ലു-
രൌദ്രമായ് ചൊല്ലിയുറപ്പിച്ചു,“കൊല്ലുക,
കൊല്ലുവാനാദ്യ പാഠം നീ പഠിക്കുക! “

പാഠമാണേതും കരഞ്ഞിതാചാര്യനും
രൂഢമൂലം മഹാതന്ത്രങ്ങള്‍ കാണ്‍കവേ.
പാരായണം ചെയ്ക രാമായണം മാഹാ-
നാചാര്യനേയും സ്മരിക്കുക സന്തതം.

വില്ലുകുലക്കൊല്ല കുഞ്ഞേ, സവിസ്മയം
തെല്ലു നേരം നോക്കിനിന്നുപോയ് താടക
തന്ത്രമാണേതും, നിശാചരിയല്ല ഞാന്‍
മന്ത്രണം നീ ശ്രവിക്കൊല്ലയെന്‍  പൈതലേ
വര്‍ണ്ണഭേദങ്ങള്‍ പഠിക്കായ്ക, ഞങ്ങളും
കണ്ണികള്‍, വന്യ വരേണ്യ വര്‍ഗ്ഗത്തിന്റെ
പര്‍ണ്ണാശ്രമങ്ങള്‍ പടുത്തുയര്‍ത്തേ, മണ്ണി-
ലന്യമായ് പ്പോകുന്ന കണ്ണികള്‍, കാണുക.

ഒന്നുമുരയ്ക്കുവാനായില്ല, താടക
നിര്‍ന്നിമേഷാര്‍ദ്രയായ് നിന്നുപോയ്, കാടിന്റെ
കണ്ണുനിറഞ്ഞുവോ? സ്നിഗ്ദ്ധമാ മാറിലേ-
ക്കാഞ്ഞുകേറുന്നസ്ത്രവേഗം നടുക്കിയോ?

കണ്ണുതുടയ്ക്കുന്നു രാഘവന്‍, ചെന്നിണം
വാര്‍ന്നു പിടയ്ക്കുന്ന കാടിന്റെ പുത്രിയെ
ചെന്നു തൊട്ടൂ സഗദ്ഗദം, മോക്ഷമോ-
ടന്നവള്‍ പൂകി ഹാ !സ്വര്‍ഗ്ഗം മനോഹരം!

പാരായണം ചെയ്ക രാമായണം മാഹാനാ-
ചാര്യനേയും സ്മരിക്കുക സന്തതം
.
 
............................................................................................
എന്റെ വക രാമായണക്കാഴ്ച്ചകൾ  എന്ന
 കാവ്യ സമാഹാരത്തിലെ രണ്ടാമത്തെ കവിത

Sunday, June 2, 2013

പ്രവേശനോത്സവം


പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തമ്പേർ തുടി, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ, മഴ
തുമ്പികണക്കു തിമിര്‍ക്കുന്നോ?
ഇന്നലെവരെ മൈതാനമുറങ്ങി-
ത്താണു കിടന്ന മണൽത്തരിയിൽ
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി മൃദുപതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കാനീ മഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!
സങ്കടമമ്മ മറയ്ക്കുന്നൂ,നറു-
നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ,വിട-
ചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
അമ്മമറഞ്ഞതു കണ്ടു കരഞ്ഞാ-
കുഞ്ഞു മുഖത്തൊളി മങ്ങി വരെ
പിന്നിൽ പിഞ്ചുമുഖം തടവുന്നൊരു
കൈവിരലോ പുതുസാന്ത്വനമായ്
നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

Friday, April 12, 2013

എന്തു പാടിടാൻ?


എവിടെയെൻ വിഷുപക്ഷി?
പാടുവാൻ മറന്നുവോ,
ചകിതമായ് പതം പെയ്തു
കൂകലും തളർന്നുവോ?

ആറ്റുനോറ്റിവൾ പെറ്റ
കുഞ്ഞിനെ, കുരുത്ത വെൺ-
മാറ്റെഴും തൂവൽ തീർത്തു
മുറ്റിടുന്നതിൻ മുമ്പേ,
രാത്രിയിൽ കൊതിക്കണ്ണിൻ-
ചോപ്പുമായടുത്തെത്തി
കൊത്തിയും കൊറിച്ചു, രാ-
പ്പക്ഷികൾ കടന്നുപോൽ...

കണ്ണിമയണയ്ക്കാതെ
കാത്തതാണവൾ, രാത്രി
വന്നിടും വിഷം മുറ്റും
സർപ്പസഞ്ചയങ്ങളെ.
അമ്പിളിക്കലത്തെല്ലും
മീന്നിടുമുഡുക്കളും
അന്നുപോയ് മറഞ്ഞ-
ന്ധകാരമെൻ കൺമൂടിയോ?
ദുർബ്ബലമിലത്തല്ലൽ
പോലുമെൻ മനസ്സിന്റെ
യുൾത്തളങ്ങളിൽ തട്ടി
ഞെട്ടി ഞാനെണീറ്റിടും;
കേട്ടാതില്ലെന്നോ കുഞ്ഞു-
പ്രാണനെക്കുടഞ്ഞിട്ടു
കൊത്തവേ വിലാപമായ്
രാത്രി കേണതിൻ സ്വനം?

എന്തു പാടുവാൻ ? വിഷു-
പ്പക്ഷി ഞാൻ, വിഷാദത്തിൻ
ചിന്തിതോ? നിരാലംബം
നിന്നിമേഷമായ് നോക്കി -
ച്ചക്രവാളത്തിൽ വിഷു-
സംക്രമമൊരുങ്ങവേ-
യഭ്രപാളിയിൽ വെള്ളി
കീറിയിങ്ങിറങ്ങവേ,
നൊന്തു പാടിടാം: "ഉറ്റു-
നോക്കണേ,യെൻകുഞ്ഞിനെ
സന്തതം, മഹാഭോഗ-
ഭക്ഷണത്തിനാക്കൊലാ"





Saturday, March 23, 2013

വെട്ടം ഞാന്‍ പകരം തരാം

വെട്ടം ഞാന്‍ പകരം തരാം...!

എന്തേ മുല്ല മുരണ്ടു പോയി? ചെറുതേന്‍-
             മാവിന്നു മുറ്റത്തിതാ
പൂന്തൊത്തൊന്നു വിടര്‍ത്തിടാതെ വെറുതേ
            നില്‍പ്പൂ നിരുന്മേഷമായ്.
സ്വന്തം വന്ധ്യത തീര്‍ത്തതോ, സ്വയമറി-
            ഞ്ഞേറും മഹാമൌഢ്യമോ?
ഭ്രാന്തന്‍ മാനവ,നന്ത്യകാലവിധിയും
            കാത്തിന്നിരിപ്പൂ സദാ.

ചെന്തീ തുപ്പിയടുത്തിടുന്നു, കഠിനം
            കാലന്ത്യ മേഘങ്ങളുള്‍-
സ്പന്ദം കൂടിന ഭൂമിതന്‍ തനുവിലെത്തീ-
            വേര്‍പ്പുണര്‍ത്തീടവേ.
മുങ്ങിത്താണു നശിച്ചിടും കൊടിയതാം
            ഗര്‍വ്വിന്റെ വന്‍ കോട്ടകള്‍,
ദുര്‍മ്മേദസ്സു നിറച്ചിതിന്നനുദിനം
             പൊങ്ങും മഹാമേടകള്‍.

കഷ്ടം ഭൂമി തിളച്ചിടും; പുലരിയോ,
             മഞ്ഞോ, മഴത്തുള്ളിയോ-
യെത്താതിപ്പകല്‍ വെന്തിടും , മറുപുറം
             തോരാതെ പെയ്യും മഴ.
വിത്തും, വെള്ളമുറഞ്ഞുപോയ മണലും
             കാറ്റില്‍പ്പറപ്പിച്ചു ഭൂ-
തീര്‍ത്തും വന്‍ ചുടുകാ‍ടുപോലെ കനലിന്‍
             നീറ്റില്‍ക്കുഴഞ്ഞാളിടും.

കണ്ണും കാതുമടച്ചിടേണ്ട, കരിമേ-
            ഘങ്ങള്‍ വിഴുങ്ങീടുമീ-
മണ്ണും വിണ്ണുമകത്തൊളിച്ച ചപലം
             നിന്‍ സ്വാര്‍ത്ഥമോഹങ്ങളും
കണ്ണീര്‍ക്കാഴ്ച്ചകള്‍ തീര്‍ത്തിടും, ധരനിറ-
             ഞ്ഞാര്‍ക്കും മദോന്മത്തതേ-
യെണ്ണൂ മര്‍ത്ത്യനു പാപശാപമരുളാ-
              നെത്തും വരുംനാളുകള്‍.

കെട്ടിത്തൂക്കിയ ദീപനാളമഖിലം
            തല്ലിക്കെടുത്തീടുകീ-
മെത്തും താപമയഞ്ഞിടട്ടെ, നിറയെ-
            ക്കാണട്ടെ വെണ്‍ചന്ദ്രിക,
വെട്ടം ഞാന്‍ പകരം തരാം കുളിരണി-
            ഞ്ഞെത്തും പ്രഭാതങ്ങളാല്‍
സ്വസ്തം നാളെ,യണിഞ്ഞൊരുങ്ങി ധരതന്‍
             സ്വത്തം സ്ഥിരം തന്നിടാം.

Wednesday, March 13, 2013

തനതു താളങ്ങൾ

തനതു താളങ്ങൾ

മുടിയഴിച്ചാടുന്ന തെങ്ങിൻ തലപ്പിൽ
തുടി,താളമോടെ കളിക്കുന്ന കാറ്റേ
കഠിനമാക്കുന്നിന്റെയപ്പുറം  നിന്നോ
ചടുല വേഗത്തിൽ പറന്നു നീയെത്തി?

അകലെയാ നീരദക്കുന്നിൻ പരപ്പിൽ
മുകിലുകൾ പട്ടം പറപ്പിച്ചു നിൽപ്പൂ,
ഗഗനമാർഗ്ഗത്തിൽ വരച്ചിടും ചിത്ര-
പ്പണികൾ ഹാ! ചേലൊത്ത  കാഴ്ച്ചയണെല്ലാം.

ഞൊറികളിൽത്തട്ടിത്തിളങ്ങും മയൂഖ-
ക്കണികകൾ കണ്ണിൽത്തറക്കുന്ന മട്ടിൽ
കളകളം പാടുമച്ചോലയോ, ചേലിൽ
പുളകമായ്  പൊട്ടിത്തരിക്കുന്നു കല്ലിൽ.
മലകളിൽ കാണാപ്പുറങ്ങളിൽ നിന്നും
പുഴകളെത്തേടിത്തിരിക്കുന്നു നീർച്ചാൽ
വിരഹമോ? കണ്ണീരുതിർക്കുന്നു; കുന്നിൻ
നെറുകയിൽ കത്തിത്തിളക്കുന്ന സൂര്യൻ.

ഇടവിടാതേതോ മരപ്പൊത്തിൽ നിന്നും
മധുരമായ്കൂകൂ രവം മുഴങ്ങുന്നൂ
കുതുകമോടേറെക്കിളിക്കൂട്ടമെങ്ങോ
ശ്രുതിതാളമേളം തിമിർക്കുന്നു, കേട്ടോ?

ലതനികുഞ്ജങ്ങൾ മലർക്കുമ്പിൾ കാട്ടി
ഋതുവസന്തർത്തുവെക്കോർത്തൊരുക്കുന്നൂ
മടുമലർതേടിപ്പറന്നു പൂന്തൊത്തിൽ
പ്പുതയുന്നു ഭൃംഗം , പതംഗങ്ങൾ വേറെ!

പുലരി, പൂഞ്ചായം, ദിനാന്തം, ത്രിസന്ധ്യ
മഴമുകിൽ വാനിൽപ്പതിക്കുന്ന ചിത്രം,
തെളിനിലാത്താലം പിടിക്കുന്ന തിങ്കൾ
ഒരു തടില്ലതയാൽത്തിളങ്ങുന്ന രാവും
പറയുകിൽത്തീരാത്ത തനതു താളങ്ങൾ
കരുതലോടാരോ തൊടുക്കുന്നിതെന്നും
പ്രിയതരം ചിത്രങ്ങൾ കാത്തു വച്ചീടാൻ
പ്രകൃതിതൻ ചിത്തം കെടുത്തൊല്ല നമ്മൾ.

Saturday, February 9, 2013

ബാലവേശ്യ

ബാലവേശ്യ


എന്തൊരു ദുര്‍ഗ്ഗന്ധമീ-
        വാക്കിനു്‌; ബസ്വന്തിനു-
സ്വന്തമാം വ്രണങ്ങള്‍ തന്‍-
        നാറ്റമോ വമിപ്പയാള്‍?

ഹന്ത! കാരുണ്യസ്പര്‍ശം
       കാത്തിരിപ്പവള്‍, വീണ്ടും
നൊന്തെരിഞ്ഞൊടുങ്ങുവാന്‍
       തീര്‍ക്കയോ കെണി? നീതി-
ത്രാസുമായ് ക്കൊടും വേശ്യാ-
       വൃത്തിയില്‍ പ്രവേശിച്ചു
കാശു വാങ്ങിയോയിയാള്‍
        ഇവ്വിധം പുലമ്പുവാന്‍?

ചുട്ടുപൊള്ളുമീ വാക്കാല്‍,
       തീപിടിച്ചിടും കാമ-
ക്കാട്ടു നീതിയോ വിധി-
       ച്ചിട്ടിവന്‍ വിലക്ഷണം?

വെട്ടി നീക്കുകീ വാക്കിന്‍
        ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍  നെഞ്ചിന്‍
        നീറ്റാലായിടും മുന്‍പേ.....

Monday, February 4, 2013

അരുവിപ്പുറത്തു നിന്നു തിരിഞ്ഞു നോക്കുമ്പോൾ

അരുവിപ്പുറത്തു നിന്നു
തിരിഞ്ഞു നോക്കുമ്പോൾ

(രണ്ടു സുഹൃത്തുക്കൾക്കൊപ്പം അരുവിപ്പൂറം സന്ദർശിച്ചിരുന്നു

കഴിഞ്ഞദിവസം.സമയംനട്ടുച്ച. നെയ്യാറിപ്പോഴും

ഒന്നുമറിയാത്തതു പോലെ ഒഴുകുന്നു.....)


ചുട്ടുപൊള്ളുന്നീ മണൽ-
        ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
       നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
       പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
       സൗമ്യമായ് പാടുന്നുവോ?

വന്നുപോയൊരാളെന്റെ
       ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
       പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
      മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
      രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
      കൂരി
രുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
      വിച്ചവർക്കൊരാൾ ഗുരു
നി
ഭയം, നിരാലംബർ-
      ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
      ത്താർന്നു നിൽക്കുന്നൂ ദൃഢം.

എന്മടിത്തട്ടിൽ നീണ്ട
      നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
     വന്മതിൽ
ണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
     മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
     തീർത്തു നതന്നതാം വെട്ടം

പ്രോജ്വലിപ്പിക്കാൻ നിര-
     ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
     ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
      ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
      നീരൊഴുക്കുമായ് നില്പൂ.

ഞങ്ങളൽഭുതാദരാൽ

     പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
     ചന്ദനക്കുളിർസ്പർശം.

Monday, January 14, 2013

ശിക്ഷ

ശിക്ഷ

കേട്ടുവോ കഥാകാരി
       ജാനകി യൊരുക്കിയ
തുഷ്ടി നൽകുമാക്കഥ? *
       തീർത്തുമേ  നൊസ്റ്റാൾജിയ!

മാതൃഭാഷയെപ്പുറം -
     കാലിനാൽത്തൊഴിക്കുന്ന
പാതകം സ്ഥിരം സമ-
     കാലത്തിൽ കുരിപ്പുപോൽ
തിങ്ങിനിൽക്കവേ, തന്റെ
     തൂലികത്തുമ്പാൽക്കിള-
ച്ചുള്ളിലാനന്ദം തരും
     വാക്കുകൾ വിതച്ചിവൾ.

ചാരെ നിർത്തുവാൻ സ്വന്ത-
     ഭാഷയിൽച്ചിലർക്കൊക്കെ
നീരസം ഭവിച്ചുപോയ്;
    ഭാവഭദ്രമായതിൻ
വേരുകൾ വലിച്ചൂരി
    ജാനകി കഥാകാരി
ആരെയോ അടിക്കുന്നു-
    ണ്ടർഹമായതാം ശിക്ഷ!

പിച്ച വച്ചതിന്മുമ്പേ
     കുഞ്ഞിനാംഗലേയത്തിൽ
ശിക്ഷനൽകുവാ-
     നച്ഛനമ്മമാർ ശഠിക്കവേ,
അമ്മ,യമ്മിഞ്ഞപ്പാലാം
     മാതൃഭാഷയെത്തഴ-
ഞ്ഞുള്ളിലെയുഡുക്കളെ-
     പ്പാഴ്നിലത്തൊടുക്കവേ,
സമ്മതം ചോദിച്ചുവോ?
    ശിക്ഷയേകപക്ഷമായ്
നൽകുവാൻ? കഥാശേഷം
    മുന്നിലെത്തിയാ ചോദ്യം.

ജാനകി കഥാകാരി
     നോക്കിനിൽക്കവേ, നേരെ
ഞാൺ വലിച്ചടുക്കുന്നു
     കുഞ്ഞു ജാനകിക്കുട്ടി!

"എന്റെയീ ഞരമ്പിലെ
     പൈതൃകം പതിപ്പിച്ച
'സൈനുകൾ'** മനപ്പൂർവ്വം
      തേച്ചു മാച്ചുവോ അമ്മ?"

-------------------------------------------------------------------------------
* എന്റെ നാട്ടുകാരിയായ കഥകാരി ജാനകിയുടെ
"അമ്മൂന്റെ കുട്ടി" എന്ന ബ്ലോഗിലീക്കഥ വായിക്കണം.

** ഒപ്പുക    . ഇതു ജാനകിയുടെ സ്വന്തം പ്രയോഗമാണു്.